കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്; സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം 15-ന്
കുറ്റിപ്പുറം : മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റിപ്പുറം-കുമ്പിടി കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ അനുബന്ധറോഡിന് സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം 15-ന് കുമ്പിടിയിൽ നടക്കും. രാവിലെ 10.30-നാണ് യോഗം. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് സ്ഥലമെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ, ആനക്കര, കുറ്റിപ്പുറം പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സ്ഥലം വിട്ടുനൽകുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ ഏകദേശ രൂപം യോഗത്തിൽ അവതരിപ്പിക്കും. റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും സ്ഥലം വിട്ടുനൽകുന്നവർ രേഖകൾ സമർപ്പിച്ചു. മുറിച്ചുനീക്കുന്ന മരങ്ങളുടെ കണക്കെടുപ്പാണ് നടക്കുന്നത്.
ഏപ്രിലിൽ അനുബന്ധറോഡുകളുടെ നിർമാണം തുടങ്ങും. മേയ് 31-നകം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയാക്കാനാണ് നേരത്തേയുള്ള തീരുമാനം. ആകെയുള്ള 29 ഷട്ടറുകളിൽ 27 ഷർട്ടറുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്ന രണ്ടു ഷട്ടറുകളുടെ നിർമാണം നടന്നുവരുകയാണ്. മാർച്ച് 15-നകം ഈ ഷട്ടറുകളുടെയും നിർമാണം പൂർത്തിയാകും. സംരക്ഷണ കോൺക്രീറ്റ് മതിലിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here