സ്കൂൾ ബസിടിച്ച് യുവാവ് മരിച്ച സംഭവം; ദേശീയപാതയിൽ ദിശ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ പോലീസ്
തേഞ്ഞിപ്പലം : ആറുവരിപ്പാതയിൽ ദിശതെറ്റിച്ചെത്തിയ സ്‌കൂൾ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ നിയമ ലംഘകർക്കെതിരെ നടപടിക്ക് ഒരുങ്ങി പോലീസ്. ചൊവ്വാഴ്ച പാണമ്പ്രയിൽ അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ച് പള്ളിക്കൽ കുറുന്തല ‘കൃഷ്ണകൃപ’യിൽ അവുഞ്ഞിക്കാട്ട് ഗണേശിന്റെ മകൻ ഗോകുൽ (25) മരിച്ച സംഭവത്തിലാണ് നടപടി. ദേശീയപാതയിൽ ഒറ്റവരിയിൽ വാഹനങ്ങൾ മുന്നോട്ടുപോകുന്നിടത്ത് അനുവദനീയമല്ലാത്ത ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇത് അപകടങ്ങൾക്കു കാരണമാകും. മഫ്തിയിൽ പോലീസിനെ നിയോഗിച്ച് ഇങ്ങനെ വാഹനമോടിക്കുന്നവരെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബൈക്കിൽ തിരൂരിലേക്ക് പോകുകയായിരുന്നു ഗോകുൽ. അനുവദനീയമല്ലാത്ത ദിശയിൽ എതിരേവന്ന സ്‌കൂൾബസാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഗോകുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ എ.വി. ആഷിക്കിനെതിരേ നരഹത്യക്കുറ്റത്തിനു കേസെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here