സഹപ്രവർത്തകരുടെ പിഎഫ് പണം ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമം; അധ്യാപകൻ പിടിയിൽ
കാടാമ്പുഴ: സഹപ്രവർത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്‌കൂളിലെ അറബിക് അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടൻ സെയ്തലവി(45)യെയാണ് ഇയാളുടെ വീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്‌ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകൾ ഹാക്ക്ചെയ്താണ് ഇയാൾ പണം മാറ്റാൻ ശ്രമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാൻ ശ്രമിച്ചത്. 2032-ൽ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയർമെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷർ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസിൽനിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം മാറ്റാൻ ഓൺലൈൻ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടൻതന്നെ വിവിധതലങ്ങളിൽ പരാതി നൽകി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു. പിഎഫിൽനിന്ന് പണമെടുക്കാൻ ഓൺലൈൻ അപേക്ഷയ്ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാർഥ രേഖകളും വേണം. അതു നൽകാത്തതിനാൽ ആരുടെയും പണം നഷ്ടമായിട്ടില്ല. സെയ്തലവിക്കെതിരേ മോഷണമുൾപ്പെടെ എട്ടോളം കേസുകളുണ്ടെന്നും 2018 മുതൽ ഇയാൾ സസ്‌പെൻഷനിലാണെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു.
മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക്‌ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാൻ ശ്രമിച്ചത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സൈതലവി തിരൂർ കോടതിവളപ്പിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസിൽനിന്ന് രക്ഷപ്പെട്ട ഇയാൾ കോടതിവളപ്പിൽനിന്ന് പുറത്തേക്കോടി അടുത്തുള്ള കടയ്ക്കുസമീപം ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ്ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here